തൃശൂർ: രണ്ട് യുവതികളുടെ പേരിൽ കാപ്പ ചുമത്തി വലപ്പാട് പൊലീസ്. തൃപ്രയാർ കരയാമുട്ടം ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരെയാണ് നടപടി. ഇവർ ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി ഓഫീസിൽ വന്ന് ഒപ്പുവയ്‌ക്കണം. കവർച്ചാക്കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളാണ് ഇവർ. നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്‌ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ വർഷം അവസാനം ഇവർ പിടിയിലായിരുന്നു. യുവതികൾ ഉൾപ്പെടെ നാലുപേരായിരുന്നു കേസിലെ പ്രതികൾ. യുവാവിനെ തൃപ്രയാറുള്ള ലോഡ്‌ജിലേക്ക് ഇവർ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു. പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്‌ത സാധനങ്ങൾ തിരികെ വാങ്ങാൻ പോയ യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. തുടർന്ന് യുവാവ് നൽകിയ പരാതിയിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. വലപ്പാട് എസ്‌എച്ച്ഒ എം കെ രമേഷ്, സബ് ഇൻസ്‌പെക്‌ടർ ഹരി, സിവിൽ പൊലീസ് ഓഫീസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ നടപടിക്ക് നേതൃത്വം നൽകി.