വാളയാർ: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനിൽ നിന്ന്,ഇറക്കി കാറിൽ കയറ്റി മർദിച്ചും 25 ലക്ഷം രൂപ കവർന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (34) എന്നിവരിൽ നിന്നാണു പണം കവർന്നത്. ബദറുദ്ദീനിൽ നിന്നു 17 ലക്ഷം രൂപയും അബൂബക്കറിൽ നിന്ന് 8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം കോയമ്പത്തൂരിൽ ആഭരണം വിറ്റു ശേഖരിച്ചതാണെന്നും വ്യാപാര ആവശ്യത്തിനായി ഇതു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കവർച്ചയ്ക്ക് ഇരയായവർ പൊലീസിനു നൽകിയ വിവരം. ഇവർ വിദേശ നിർമിത ചോക്ലേറ്റ് കേരളത്തിലെത്തിച്ചു വ്യാപാരം ചെയ്യുന്നവരാണ്
ദേശീയപാതയിൽ വാഹനങ്ങൾ ആക്രമിച്ചുള്ള കവർച്ചയ്ക്കു പിന്നാലെ ഇതാദ്യമായാണു വാളയാർ മേഖലയിൽ ട്രെയിനിലും കവർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത കോയമ്പത്തൂർ മധുക്കരയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 1.25 കിലോഗ്രാം സ്വർണവും 60,000 രൂപയും കവർന്നിരുന്നു. തമിഴ്നാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ഭീതിയിലാണ് ഇവർ പണവുമായി ട്രെയിനിൽ മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവമെങ്കിലും മർദനമേറ്റ് അവശ നിലയിലായിരുന്നതിനാൽ ഇരുവരും രാത്രിയോടെയാണ് വാളയാർ സ്റ്റേഷനിലെത്തി പരാതി നൽകിയത്
കോയമ്പത്തൂരിൽ നിന്നു കണ്ണൂരിലേക്കു പോയിരുന്ന കണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ട്രെയിൻ കോയമ്പത്തൂർ പിന്നിട്ട് പോത്തനൂർ ജംക്‌ഷൻ എത്തിയപ്പോൾ കാക്കി പാന്റും വെള്ള ഷർട്ടും ധരിച്ച 5 പേർ ഇവർക്ക് അരികിലെത്തി. സ്പെഷൽ പൊലീസാണെന്ന് അറിയിച്ച ശേഷം തിരിച്ചറിയൽ രേഖകൾ കാണിച്ച അബൂബക്കറിനെയും ബദറുദ്ദീനെയും പരിശോധിച്ചു. ഇതിനിടെയിലാണ് ഇവരുടെ കൈയിൽ പണം കണ്ടെത്തിയത്. സ്വർണം വിറ്റു കിട്ടിയ പണമാണെന്ന് അറിയിച്ചപ്പോൾ അതിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഇതില്ലാതെ വന്നപ്പോൾ അറസ്റ്റ് ചെയ്യുകയാണെന്ന് ധരിപ്പിച്ച് ഇവരിൽ നിന്നു പണം വാങ്ങിയെടുത്തു. അടുത്ത സ്റ്റോപ്പ് എത്തിയാൽ ട്രെയിനിൽ നിന്ന് ഇറങ്ങാനും സ്റ്റേഷനിലേക്കു പോവാനും ആവശ്യപ്പെട്ടു.
ട്രെയിൻ കഞ്ചിക്കോട് ജംക്‌ഷനിലെത്തിയപ്പോൾ കാർ എത്തി. ഈ കാറിൽ കയറ്റിയ ഇരുവരെയും കമ്പി വടി ഉപയോഗിച്ചു മർദിച്ച് അവശരാക്കിയ ശേഷം വാളയാർ പൊലീസ് സ്റ്റേഷനു തൊട്ടുമുൻപുള്ള കനാൽപിരിവ് ജംക്‌ഷനിൽ ദേശീയപാതയോരത്തു തള്ളിയിട്ടു. പിന്നീട് കാർ കനാൽപിരിവ്–മേനോൻപാറ റോഡ് വഴി കടന്നുപോയെന്നാണ് ഇരുവരും നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇവരുടെ മൊഴിയിൽ കൂടുതൽ വ്യക്തത വരുകയുള്ളെന്നും ദേശീയപാതയിലെയും മറ്റു സിസിടിവി ദൃശ്യങ്ങൾ ഇതിനായി ശേഖരിക്കുകയാണെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. വ്യാപാരികൾ കഴിഞ്ഞ ദിവസം രാത്രിയിലാണു കോയമ്പത്തൂരിലെത്തിയത്. ഇവിടെ സ്വർണ വ്യാപാര സ്ഥാപനത്തിൽ സ്വർണം വിറ്റു പണവുമായി മടങ്ങുമ്പോഴാണു കവർച്ച നടന്നത്.