ന്യൂഡൽഹി: അഹമ്മദാബാദില്‍ വ്യാഴാഴ്ച നടന്ന വിമാനാപകടത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം 1000 കോടി രൂപയോളം ഉയര്‍ന്നേക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്ന 241 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടി രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെയാണ് ഇന്‍ഷുറന്‍സ് തുകകൂടി ലഭിക്കുക.വിമാനാപകടവുമായി ബന്ധപ്പെട്ട മരണവും പരിക്കുകളും ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് ക്ലെയിം നിശ്ചയിക്കുന്നത് 1999-ല്‍ മോണ്ട്‌റിയലില്‍വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ തീരുമാനിച്ച പ്രകാരമാണ്. ഈ കണ്‍വെന്‍ഷനിലെ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കരാറില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അഹമ്മദാബാദിലെ വിമാനാപകടം സംബന്ധിച്ച ഇന്‍ഷുറന്‍സ് ക്ലെയിമും തീരുമാനിക്കപ്പെടുക എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.2009-ലാണ് ഇന്ത്യ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. കരാറുമായി ബന്ധപ്പെട്ട ഇടനില കമ്പനിയായ ഹൗഡന്‍ (ഇന്ത്യ) എംഡിയും സിഇഒയുമായി അമിത് അഗര്‍വാള്‍ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിടിഐയുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, വിമാനാപകടത്തില്‍ പെടുന്ന ഒരാള്‍ക്ക് സ്പെഷ്യല്‍ ഡ്രോവിങ് റൈറ്റ്സ് (SDRs) പ്രകാരമാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. ഒരു എസ്ഡിആര്‍ എന്നത് 1.33 യു.എസ് ഡോളറാണ്. 2024 ഒക്ടോബറിലെ കണക്ക് പ്രകാരം, അപകടത്തിന്റെ വ്യാപ്തി അനുസരിച്ച് ഒരാള്‍ക്ക് 1,28,821 എസ്ഡിആര്‍ മുതല്‍ 151,880 എസ്ഡിആര്‍ വരെ നല്‍കണം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം കണക്ക് അനുസരിച്ച്, ഇത് കുറഞ്ഞത് 1.4 കോടിയോളം രൂപവരും.അപകടത്തിന്റെ സ്വഭാവം അനുസരിച്ച് ഈ തുകയില്‍ വര്‍ധനവും ഉണ്ടാവാം. ഈ തുക നല്‍കാന്‍ എയര്‍ലൈന്‍ കമ്പനിക്ക് ഉത്തരവാദിത്വമുണ്ട്. ഇടക്കാല നഷ്ടപരിഹാരം എയര്‍ലൈന്‍ കമ്പനിക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കാം. എന്നാല്‍ ആത്യന്തികമായ നഷ്ടപരിഹാരത്തുക 1999-ലെ മോണ്ട്‌റിയല്‍ കണ്‍വെന്‍ഷനിലെ ഉടമ്പടി പ്രകാരം മാത്രമേ തീരുമാനിക്കാനാവൂ.എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് പാക്കേജ് അനുസരിച്ചായിരിക്കും ഈ തുക തീരുമാനിക്കപ്പെടുകയെന്നും അമിത് അഗര്‍വാള്‍ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നും പറയുന്നുയര്‍ന്ന ഉടനാണ് വിമാനം അപകടത്തില്‍പെട്ടത്. കത്തിയമര്‍ന്ന വിമാനത്തില്‍ മൊത്തം 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരാണ്, 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്, ഏഴുപേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമാണ്.എയര്‍ ഇന്ത്യ അവരുടെ എല്ലാ വിമാനങ്ങളെയും ചേര്‍ത്ത് 1.72 ലക്ഷം കോടി രൂപയ്ക്കാണ് ഗ്ലോബല്‍ ഏവിയേഷന്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഇത് വകയിരുത്തുക. എയര്‍ക്രാഫ്റ്റിന് സംഭവിച്ചിട്ടുള്ള കേടുപാടുകളെ ‘ഹള്‍ ഇന്‍ഷുറന്‍സ്’ എന്നും, യാത്രക്കാര്‍ക്കും നിയമപരമായ കാര്യങ്ങള്‍ക്കുമായുള്ള ചെലവുകളെ ‘ലയബിലിറ്റി ഇന്‍ഷുറന്‍സ്’ എന്നുമാണ് രണ്ടായി തിരിച്ചിട്ടുള്ളത്.അപകടത്തില്‍പെടുന്ന വിമാനത്തിന്റെ മോഡലും കാലപ്പഴക്കവുമെല്ലാം ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ വിലയിരുത്തപ്പെടും. ഇത് ഏകദേശം 1816 കോടി മുതല്‍ 2409 കോടിവരെയാകാം. ഈ തുകയുടെ അടിസ്ഥാനത്തിലാണ് അപകടത്തില്‍പെട്ടവര്‍ക്ക് നല്‍കേണ്ട ഇന്‍ഷുറന്‍സ് തുക തീരുമാനിക്കുന്നത്.വിമാനം പൂര്‍ണമായോ ഭാഗികമായോ, എങ്ങനെ തകര്‍ന്നാലും അതിന്റെ നഷ്ടം കണക്കാക്കുന്നത് എയര്‍ലൈന്‍ കമ്പനി അവരുടെ വിമാനത്തിന് പറയുന്ന മൂല്യത്തെ അടിസ്ഥാനമാക്കി ആയിരിക്കും. ഹള്‍ ഇന്‍ഷുറന്‍സും ലയബിലിറ്റി ഇന്‍ഷുറന്‍സുമെല്ലാം ചേര്‍ത്ത് ആകെ മൊത്തം, 1000 കോടി അടുപ്പിച്ചായിരിക്കും ഈ വിമാനാപകടവുമായി ബന്ധപ്പെട്ട ചെലവുകള്‍ വരിക എന്നാണ് വിദഗ്ധര്‍ പറയുന്നത്. മരിച്ചയാളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത് ആര്‍ക്കാണോ, അവരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, അവസാനമായി ലഭിച്ച ശമ്പളം, വിവാഹിതരാണോ അല്ലയോ, സാമ്പത്തികനില, അവര്‍ മരിച്ചയാളുമായി എത്ര അടുത്ത ബന്ധുവാണ് എന്നതൊക്കെ അടിസ്ഥാനമാക്കും എന്നും വിദഗ്ധര്‍ പറയുന്നു.