തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്‌ണകുമാറിന്റെയും മകൾ ദിയ കൃഷ്‌ണയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ കേസെടുത്തിരിക്കുന്നത്.അതേസമയം, ജീവനക്കാരെ തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജീവനക്കാർ സ്വമേധയാ കാറിൽ കയറുന്നതാണ് കാണുന്നത്. മറ്റൊരു ജീവനക്കാരി സ്വന്തം സ്‌കൂട്ടറിൽ കാറിന് പിന്നാലെ പോകുന്നതും കാണാം. ദിയകൃഷ്‌ണയുടെ ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്‌ണകുമാർ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്‌ണകുമാറിനും ദിയയ്‌ക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവർന്നെന്നും സ്‌ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരെയുള്ള പരാതി.സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാർ കഴിഞ്ഞ 10 മാസമായി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. സാധനങ്ങൾ വാങ്ങുന്നയാളിൽ നിന്നും സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മൂവരും വാങ്ങുകയായിരുന്നുവെന്നാണ് ദിയ നേരത്തേ പറഞ്ഞത്. എന്നാൽ ദിയ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്‌തെന്നും ടാക്സ് വെട്ടിക്കാനാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും ജീവനക്കാർ ആരോപിച്ചിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ജീവനക്കാർ കുറ്റം ഏൽക്കുന്നതിന്റെ തെളിവുകൾ ഉൾപ്പെടെ കൃഷ്ണകുമാറും കുടുംബവും പുറത്തു വിടുകയും ചെയ്തു.