കാന്താര ചാപ്‌ടർ വൺ (കാന്താര 2) സിനിമാ സെറ്റിൽ മലയാളിയായ നടൻ മരിച്ചു. തൃശൂർ സ്വദേശി വിജു വി കെയാണ് മരിച്ചത്. കർണാടക അഗുംബെയിലെ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.ഋഷഭ് ഷെട്ടി നായകനാവുന്ന കാന്താര 2വിന്റെ ചിത്രീകരണത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി അടുത്തിടെ കുഴഞ്ഞു വീണു മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഇതിന് മുമ്പ് ഇതേ സിനിമയിൽ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശിയായ എം എഫ് കപിൽ സൗപർണിക നദിയിൽ മുങ്ങി മരിച്ചിരുന്നു.
മേയ് ആറിന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.കാന്താര 2 ചിത്രീകരണം ആരംഭിച്ച ശേഷം ലൊക്കഷനിൽ പല അത്യാഹിതങ്ങളും അരങ്ങേറിയതായാണ് പറയപ്പെടുന്നത്. 20 ജൂനിയർ ആർട്ടിസ്റ്റുകളുമായി പോയ ബസ് അപകടത്തിൽപ്പെട്ടിരുന്നു. ഇവരിൽ പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. അനുമതിയില്ലാതെ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതിന് ഗ്രാമവാസികൾ അണിയറ പ്രവർത്തകരെ നേരിട്ടു. ഇതു പിന്നീട് ഏറ്റുമുട്ടലിൽ കലാശിച്ചു. വിഷയത്തിൽ പരിസ്ഥിതി സംഘടനകൾ ഇടപെടുകയും വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തു.രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന കാന്താര 2 ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ചിത്രം ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.