കൊച്ചി: തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കിൽ കേന്ദ്രം തീർച്ചയായും ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ എന്നും സുരേഷ് ഗോപിയുടെ മറുപടിയായി പറഞ്ഞു.
തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുകയാണെന്നും അതിനാൽ ശശി തരൂരിന് പുകഴ്ത്താമെന്നും സുരേഷ് ഗോപി പറഞ്ഞു. തരൂരിന്റെ നിലപാടിൽ സംഘ ചായ്വുണ്ടെങ്കിൽ അതിൽ വ്യക്തതവരുത്തേണ്ടത് അദ്ദേഹംതന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
2019-ൽ താൻ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചെന്നും എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു