അബുദാബി: 222 സ്വദേശികളുടെ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍. ആകെ 139 മില്യന്‍ ദിര്‍ഹത്തിന്‍റെ കടമാണ് എഴുതിത്തള്ളുക, ഏകദേശം 324 കോടി രൂപ.ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം. ജോലിയില്‍ നിന്ന് വിരമിച്ച 132 പേരുടെ 86.47 ദശലക്ഷം ദിർഹവും സാമൂഹിക പിന്തുണ വിഭാഗത്തിന് കീഴിൽ 90 പൗരന്മാരുടെ 53.4 ദശലക്ഷം ദിർഹവും എഴുതിത്തള്ളും. ഡിഫോൾട്ട് ഡെബ്റ്റ്സ് സെറ്റിൽമെന്റ് ഫണ്ട് മുഖേനയാണ് ഇളവുകൾ. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നേരത്തെ 963 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോചനം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ നിന്നായി 2910 തടവുകാരാണ് മോചിതരാകുക. ബലിപെരുന്നാളിനോട് അനുബന്ധിച്ച് 985 തടവുകാര്‍ക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മോചനം നല്‍കി.ഷാര്‍ജയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 439 തടവുകാര്‍ക്ക്, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മോചനം പ്രഖ്യാപിച്ചു. 112 തടവുകാര്‍ക്ക് മോചനം നല്‍കുന്നതായി സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും പ്രഖ്യാപിച്ചു. റാസൽഖൈമയിൽ നിന്ന് 411 തടവുകാരെയും വിട്ടയയ്ക്കും. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരായ തടവുകാരാണ് മോചിതരാകുന്നത്.