ബംഗളൂരു: ആർസിബി വിക്ടറി പരേഡിനിടെ 11പേർ തിക്കിലും തിരക്കിലും പെട്ട് മരിക്കാനിടയാക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അപകടം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ, ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ ഐ.പി.എൽ കിരീടാഘോഷമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. പ്രിയതാരങ്ങള കാണാൻ ആരാധകർ തിക്കിത്തിരക്കിയതോടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ പരിസരം മരണക്കളമായിമാറുകയായിരുന്നു. ചവിട്ടേറ്റും ശ്വാസം കിട്ടാതെയുമാണ് 11 പേർ മരിച്ചത്. 50ലധികം പേർക്ക് പരിക്കേറ്റു.സംഘാടനാപ്പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 40,000 പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തോളം ആരാധകരാണ് ഒഴുകിയെത്തിയത്. ഏതു ഗേറ്റിലൂടെ പ്രവേശനമെന്നോ പാസ് വേണമെന്നോ അറിയിച്ചിരുന്നില്ല. സൗജന്യ പ്രവേശനമെന്ന് കരുതിയെത്തിയവർ ഒരു ഗേറ്റ് തുറന്നതോടെ തിക്കിത്തിക്കി. വീണുപോയവരാണ് ദുരന്തത്തിനിരയായത്. സ്റ്റേഡിയം കോമ്പൗണ്ടിലെ ഓട തകർന്നത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. വിരാട് കൊഹ്ലി ഉൾപ്പെടെയുള്ളവർ ദുരന്തമുണ്ടായത് അറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷനും ആർസിബിയും സംയുക്തമായി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് റിപ്പോർട്ട്.