കൊച്ചി: കേരള തീരത്തെ കപ്പൽ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാരിനോട് നിർദേശിച്ച് ഹൈക്കോടതി. സമുദ്ര – തീരദേശ ആവാസ വ്യവസ്ഥയെ കപ്പൽ അപകടം എങ്ങനെ ബാധിച്ചുവെന്ന് അറിയിക്കണം. വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.കപ്പൽ അപകടത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാമ് കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികൾക്കായി നഷ്‌ടപരിഹാര – പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ഹർജിയിലുണ്ട്. പരിസ്ഥിതി ആഘാതം വിലയിരുത്താൻ ഉന്നതാധികാര – വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.അറുന്നൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് നിന്ന് പോയ എംഎസ്‌സി എൽസ 3 കപ്പൽ മേയ് 24 ശനിയാഴ്‌ചയാണ് കൊച്ചി പുറംകടലിൽ ചരിഞ്ഞത്. ഞായറാഴ്‌ച ഇത് പൂർണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ തീരസേനയും നാവിക സേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ നിന്ന് ഒഴുകി നീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകരമായ രാസവസ്‌തുക്കളില്ല.തിരിച്ചെത്തിയവയിൽ മിക്കതും കാലിയായ കണ്ടെയ്‌നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്‌സ് കടലിൽ വീണിട്ടുണ്ട്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശവും കലർന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്‌പിൽ വേയിൽ നിന്ന് വെറും 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ ) അകലെയാണ് കപ്പൽ മുങ്ങിയത്.