തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ അദ്ധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യളോജി അദ്ധ്യാപിക സിന്തോൾ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. നിലമ്പൂർ – കോട്ടയം പാസഞ്ചറിൽ നിന്നാണ് അദ്ധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്.ചാലക്കുടിയിൽ ഇറങ്ങേണ്ട ഇവർ അവിടെ ഇറങ്ങിയില്ല. തുടർന്ന് ചാലക്കുടി പുഴക്ക് മുകളിലൂടെയുള്ള പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ എടുത്തുചാടുകയായിരുന്നു. പാലത്തിന് മുകളിലിരുന്ന യുവാക്കളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ഉടൻ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ചാലക്കുടി പൊലീസും ഫയർഫോഴ്‌സും ഏറെ നേരം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സഹയാത്രികയോട് പേരും മറ്റ് വിവരങ്ങളും പങ്കുവച്ചിരുന്നതിനാല്‍ ട്രെയിനിൽ നിന്ന് ചാടിയത് ആരാണെന്ന് പൊലീസിന് എളുപ്പം തിരിച്ചറിയാൻ സാധിച്ചു. കയ്യിലുണ്ടായിരുന്ന ബാഗുമായാണ് ടീച്ചർ ചാടിയതെന്നും കമ്പിയിൽ ഇടിച്ച ശേഷമാണ് പുഴയിലേക്ക് വീണതെന്നും ദൃക്‌സാക്ഷി പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് സിന്തോൾ ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോഴിക്കോട്ട് നിന്നും സ്ഥലംമാറ്റം ലഭിച്ച് എത്തിയത്.