കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ കേസരി മുഖ്യ പത്രാധിപർ എൻആർ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ എൻആർ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ആൾ ജാമ്യത്തിൽ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് മധുവിനെതിരെ കേസെടുത്തത്.വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവയ്‌ക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളിനെ കൂട്ടാൻ വേടന്റെ പാട്ട് വയ്‌ക്കുന്നവർ നാളെ അമ്പല പറമ്പിൽ കാബറെ ഡാൻസ് വയ്‌ക്കുമെന്നും മധു പറഞ്ഞിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിലാണ് കേസെടുത്തത്.