സംസ്ഥാനപാതയിൽ ബസിനു മുകളിൽ ആൽമരം വീണു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ.അതുൽദേവ് (19) ആണ് ഇന്നലെ രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മൂർക്കനാട് ഐടിഐയിൽ വിദ്യാർഥിയായിരുന്നു. ഐടിഐയിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.ചൊവ്വാഴ്ച വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോടാണ് കൂറ്റൻ ആൽമരം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ വീണത്. ബസ്സിന്റെ പിൻവശത്ത് മുകൾഭാഗം തകർന്ന് സീറ്റിനിടയിൽ കുടുങ്ങിയ അതുൽദേവിനെ അരമണിക്കൂറിലേറെ പരിശ്രമിച്ചാണു പുറത്തെടുത്തത്. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ്