കുവൈറ്റില്‍ കടുത്ത വേനല്‍ക്കാല ചൂട് തുടരുന്നതിനിടെ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹീറ്റ് സ്‌ട്രെസ്, സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വിയര്‍പ്പിലൂടെ ദ്രാവകവും ലവണവും നഷ്ടമാകുന്നത് ഹീറ്റ് സ്‌ട്രെസിന്റെ പ്രധാന കാരണമാണ്. ക്ഷീണം, തലകറക്കം, വരണ്ട വായ്, ബലഹീനത എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ശരീര താപനില പെട്ടെന്ന് ഉയരുന്നത് സൂര്യാഘാതത്തിനും ബോധക്ഷയത്തിനും ഇടയാക്കാന്‍ സാധ്യതയുണ്ട്.ദാഹമില്ലെങ്കിലും ദിനംപ്രതി കുറഞ്ഞത് 2.5 ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നും രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്ത് പോകുമ്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ ദ്രാവക നഷ്ടം വര്‍ധിപ്പിക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കണമെന്നും ഉപ്പുളള ഭക്ഷണം നിയന്ത്രിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈകുന്നേരം അല്ലെങ്കില്‍ അതിരാവിലെ നടത്തം പോലുള്ള ലഘുവായ വ്യായാമം മാത്രം ചെയ്യണമെന്നും ചൂട് സമയത്ത് കഠിനമായ കായികപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.