തിരൂർ: ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ഈ വർഷം ജനുവരി മുതൽ മേയ് വരെ 720 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.തിരൂർ തലക്കാട്, വെട്ടം, പുറത്തൂർ, മംഗലം, തിരുനാവായ പഞ്ചായത്തുകളിലായി 70 പേർക്ക് രോഗബാധയുണ്ടായി.വെട്ടം പഞ്ചായത്തിൽമാത്രം 17 പേർക്ക് രോഗബാധയുണ്ടായി. തിരൂർ നഗരസഭയിൽ ഗൾഫ് മാർക്കറ്റ് പരിസരത്തും ചെമ്പ്ര റോഡിലും സമീപപ്രദേശങ്ങളിലുമായി നിലവിൽ 14 പേർക്ക് രോഗബാധയുണ്ട്.താനാളൂരിൽ എട്ടുപേർക്ക് രോഗബാധ റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ചുങ്കത്തറ, എടവണ്ണ, മങ്കട, കാളികാവ്, മേലാറ്റൂർ, വേങ്ങര എന്നിവിടങ്ങളിൽ രോഗബാധയുണ്ടായിട്ടുണ്ട്.ഡെങ്കിപ്പനി ഉണ്ടാകുന്നത്ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. പകൽസമയങ്ങളിലാണ് ഇവ മനുഷ്യനെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന കഠിനമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകരുതലെടുക്കണം*ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകരുതൽ നടപടികളെടുക്കണം. പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരുന്ന തരത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം കൂട്ടിയിട്ടാൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം കേസെടുക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ശുപാർശ ചെയ്യും.ഡോ. ആർ. രേണുക(ജില്ലാ മെഡിക്കൽ ഓഫീസർ)











