തിരുവനന്തപുരം: ഇന്ത്യ – പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷപരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലെെനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടതെന്നുംപാകിസ്ഥാന്റെ ആക്രണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കേയാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്.’പാകിസ്ഥാന്റെ ഭീകര പ്രവർത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണ് നൽകുന്നത്. ജനം ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നത്. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയൽ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ വിപരീത ദിശയിലാണ് കാര്യങ്ങൾ നീക്കുന്നത്’.- മുഖ്യമന്ത്രി പറഞ്ഞു.