മാനന്തവാടി : വീട്ടിലെ തർക്കത്തിനിടെ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. എടവക പന്നിച്ചാലിലെ മലേക്കുടി ബേബി(63)യാണ് മകൻ റോബി(35)ന്റെ വെട്ടേറ്റു മരിച്ചത്. റോബിനെ പിന്നീട് തോണിച്ചാലിൽനിന്ന് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10.45-നും 11-നുമിടയിലാണു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് സൂചന.മിക്ക ദിവസങ്ങളിലും ഭാര്യ വത്സയുമായി ബേബി വഴക്കിടാറുണ്ട്. ബുധനാഴ്ചയുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ റോബിൻ ബേബിയെ വാക്കത്തികൊണ്ട് വെട്ടിയെന്നാണ് വിവരം. നെഞ്ചിനും നെറ്റിക്കും കീഴ്ത്താടിക്കും വെട്ടേറ്റ ബേബിയുടെ ശരീരത്തിൽനിന്ന് ചോര ധാരാളമായി വാർന്നുപോയിരുന്നു.
ബഹളംകേട്ടെത്തിയ അയൽവാസികൾ ബേബിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വീട്ടിൽനിന്നിറങ്ങിയ റോബിനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തു.മാനന്തവാടി സ്റ്റേഷൻഹൗസ് ഓഫീസർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ബേബിക്ക് റിൻസി എന്ന മകൾകൂടിയുണ്ട്.