സാമൂഹികമാധ്യമങ്ങളിൽ പരീക്ഷകൾ മാറ്റിവെച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന നോട്ടീസുകൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി യുണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യയൊട്ടാകെയുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നുവെന്നാണ് പ്രചരിക്കുന്ന വ്യാജ നോട്ടീസിലെ ഉള്ളടക്കം.
സാമൂഹ്യമാധ്യമത്തിൽ വളരെ വ്യാപകമായി പ്രചരിച്ച നോട്ടീസ് കണ്ട് വിശ്വസിച്ച് പല വിദ്യാർഥികളും പരീക്ഷയിൽ സംബന്ധിക്കാതെ തിരികെപോകുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് വ്യാജ നോട്ടീസിനെതിരെ മുന്നറിയിപ്പുമായി യുജിസി എത്തിയത്.പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഒൻപത് ഭീകരവാദ ക്യാമ്പുകൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു എന്ന പറഞ്ഞ് വ്യാജ നോട്ടീസ് പ്രചരിച്ചത്.
ഇത്തരത്തിലൊരു നോട്ടീസ് യുജിസി പുറപ്പെടുവിച്ചിട്ടില്ലെന്നും. ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് ഇരയാകരുതെന്നും. യുജിസിയുടെ ഒഫിഷ്യൽ സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കുവാൻ പാടുള്ളൂവെന്നും യുജിസി വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. യുജിസുയുടെ എല്ലാ അറിയിപ്പുകളും ഒഫിഷ്യൽ വെബ്സൈറ്റിലും, ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴിയുമേ പങ്കുവെയ്ക്കുകയുള്ളൂവെന്നും യുജിസി അറിയിച്ചു.