മലപ്പുറം: മലമാനിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. മുഹമ്മദ് റിഷാദ് (41) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ ടാക്സി ജീപ്പ് ഡ്രൈവറാണ്. നിലവിൽ റിഷാദിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാൾ 38 ദിവസമായി ഒളിവിൽ പോയിരിക്കുകയായിരുന്നു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വനംവകുപ്പിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഹൈക്കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു.മുൻകൂർ ജാമ്യം നിഷേധിച്ച കോടതി പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം പ്രതി എടവണ്ണ റെയിഞ്ച് ഓഫീസർക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കേസിലെ മറ്റ് നാല് പ്രതികളെ വനംവകുപ്പ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പ്രതികളെ കൂടി കണ്ടെത്താനുണ്ട്. ഇവർ നിലവിൽ ഒളിവിലാണ്. പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.