ദില്ലിയിലെ വായുമലിനീകരണ തോത് കുതിച്ചുയരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് വായു ഗുണനിലവാര സൂചികയിൽ 382-ാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്. ശൈത്യകാലം ആരംഭിക്കുന്നതോടെ മലിനീകരണ തോത് വർധിക്കുമെന്നാണ് വിലയിരുത്തൽ.ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതും കരിമരുന്ന് പ്രയോഗവും ദല്ലിയിലെ വായുമലിനീകരണം രൂക്ഷമാകാൻ ഇടയാക്കിയിട്ടുണ്ട്. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം.അതേ സമയം, കഴിഞ്ഞ ദിവസം വായു ഗുണനിലവാര സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ ലോകത്തിലെ ഏറ്റവും മലിനമായ ആറാമത്തെ പ്രധാന നഗരമായി മുംബൈ റാങ്ക് ചെയ്യപ്പെട്ടു. മുംബൈയിൽ വായു ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടിരുന്നതിനിടയിലാണ് ദീപാവലി ആഘോഷം നഗരാന്തരീക്ഷത്തെ മലിനമാക്കിയത്.