തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ആശ്വാസം. ഇന്ന് ഒരു പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,755 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,551 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ റെക്കാഡ് കുറവാണ് സംഭവിച്ചത്. പവന് 1640 രൂപ കുറഞ്ഞ് 70,200 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,775 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,573 രൂപയിലുമെത്തിയിരുന്നു. രണ്ട് ദിവസം കൊണ്ട് പവൻ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഈ മാസം തുടക്കം മുതൽ സ്വർണവില ആഭരണപ്രേമികൾക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്.കഴിഞ്ഞ മാസം 12നാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.ഇന്ന് സംസ്ഥാനത്തെ വെളളിവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.