പഹൽഗാം: ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം ജമ്മുകാശ്മീരിലെ പഹൽഗാമിൽ നടന്നത്. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളുടെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. ആദ്യമായാണ് അക്രമികളിൽ ഒരാളുടെ ചിത്രം പുറത്തുവരുന്നത്.
ചാരനിറത്തിലുള്ള കുർത്തയും പെെജാമയും ധരിച്ച് കെെയിൽ എകെ47 തോക്കുമായി പോകുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ.പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.പാകിസ്ഥാനിലിരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കാശ്‌മീരിലുള്ള രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. 2017ൽ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തൽ.