തൃശൂർ: ബാറിൽ വെച്ച് തുറിച്ച് നോക്കിയെന്ന പേരിൽ യുവാവിന് നേരെ മർദ്ദനം. തൃപയാർ ബാറിലാണ് സംഭവം. വിഷു ദിനത്തിൽ മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവും മറ്റു രണ്ട് പേരും തമ്മിലായിരുന്നു തർക്കം. ബാറിൽ വെച്ച് തങ്ങളെ എന്തിനാണ് തുറിച്ച് നോക്കുന്നതെന്ന് ചോദിച്ച് ഇവർ യുവാവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ യുവാവിനെ പിടിച്ച് തള്ളി നിലത്തിടുകയും മുഖം ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ വടിവാൾ പുറത്തെടുത്തു യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു.നാട്ടിക സ്വദേശിയായ വിബിൻ കുമാറിന് നേരെയായിരുന്നു ആക്രമണം. പ്രതികളായ അമൽ, മിഥുൻ എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളായ അമലിന് വലപ്പാട് പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.