കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ അടക്കയിൽ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.
മംഗളൂർ റയാൻ ഇന്റർനാഷണൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിൽ. കർണാടക ഉഡുപ്പി മുൽക്കിയിലെ മുഹമ്മദ് ഷെരീഫിന്റെ (58) മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാർ കിണറ്റിൽ കണ്ടത്. സംഭവത്തിൽ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസർകോട് അഡീഷണല്‍ പൊലീസ് മേധാവി പി ബാലകൃഷ്ണൻ നായർ പറഞ്ഞു.
ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തന്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്കൂൾ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുന്നെയുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് പ്രതി കൊലപാതകം നടത്തിയത്. മുടിയിൽ രൂപമാറ്റം വരുത്തിയതിനാൽ പ്രതിയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂർ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ട നാട്ടുകാർ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. ബുധനാഴ്ച രാത്രി മുതല്‍ മുഹമ്മദ് ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മുല്‍ക്കി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച വിവരം മഞ്ചേശ്വരം പൊലീസിനും കൈമാറിയിരുന്നു.
വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ദേഹത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കിണറിന് സമീപം ചോരപ്പാടുകളുണ്ടായിരുന്നു. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിന് സമീപത്ത് ഇയാളുടെ ഓട്ടോറിക്ഷയും കണ്ടെത്തിയിരുന്നു.