ന്യൂഡൽഹി : വിവാദമായതിന് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാന്റെ മൂന്നു മിനിട്ട് വരുന്ന രംഗങ്ങൾ വെട്ടിമാറ്റി. റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദർശനത്തിന് കേന്ദ്ര ഫിലിം സെൻസർ ബോർഡ് അനുമതി നൽകി. അവധി ദിനമായിരുന്നിട്ടും അടിയന്തര യോഗം ചേർന്നാണ് സെൻസർ ബോർഡ് അനുമതി നൽകിയത്. റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ തിയേറ്ററിൽ പ്രദർശനത്തിനെത്തും എന്നാണ് വിവരം. റീ എഡിറ്റിൽ 17 സീനുകളിൽ മാറ്റം വരുത്തുന്നതോടൊപ്പം വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശബ്ദമാക്കാനും തീരുമാനിച്ചിട്ടുണ്ട്.നേരത്തെ എമ്പുരാൻ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചതോടെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. മോഹൻലാലിന്റെ കുറിപ്പ് പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജും നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചു.
അതേസമയം സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. കലാസൃഷ്ടിയുടെ ഉള്ളടക്കം തിരുത്തിക്കുന്നത് ഭീരുത്വമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. ആരെങ്കിലും കത്രിക കാണിക്കുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമാണോ എന്ന് മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
അതിനിടെ വീണ്ടും സെൻസർ ചെയ്യുമെന്ന വാർത്ത വന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ സിനിമയുടെ ബുക്കിംഗ് രണ്ടുലക്ഷം കവിഞ്ഞിരുന്നു.