മുംബയ്: ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ ഇഡി റെയ്ഡ്. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലേപ്പേഴ്സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ആണ് ഇഡി കണ്ടുകെട്ടിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവനനിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് നിലവിൽ അന്വേഷിക്കുന്നത്. 2023ൽ കേസ് പരിഗണിക്കവേ വിവേക് ഒബ്റോയ് കൂടി പങ്കാളിയായ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കേസ് കെെകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹെെക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. കാറത്തിന് കീഴിലുള്ള വിവിധ ഭവനപദ്ധതികളെ വിവേക് ഒബ്റോയ് പ്രൊമോട്ട് ചെയ്തിരുന്നു. ചുരുങ്ങിയ ചെലവിൽ ഭവനനിർമാണം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ 11,500 പേർക്ക് വാഗ്ദാനം ചെയ്ത ഭവനങ്ങൾ നൽകിയിരുന്നില്ല.
പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ കമ്പനി വ്യാജരേഖകൾ ചമച്ചുവെന്നും കൃഷിഭൂമി കാർഷികേതര ഭൂമിയായി കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പദ്ധതിയിൽ വിശ്വസിച്ച് കാലങ്ങളായി സ്വരുകൂട്ടിയ പണമാണ് പലരും കമ്പനിയെ ഏൽപ്പിച്ചത്. കേസിൽ ഇഡി വന്നതോടെ വിഷയം രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കമ്പനിയിൽ നിന്ന് കണ്ടുകെട്ടിയ പണം കൊണ്ട് തങ്ങളുടെ നഷ്ടം നികത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
അതേസമയം, കേസിന്റെ നിയമനടപടികൾ തുടരവേ വിവേക് ഒബ്റോയ് എമ്പുരാൻ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗമായ ലൂസിഫറിൽ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം എക്സിൽ കുറിച്ചു.