തിരുവനന്തപുരം:തൃശൂർ പൂരം അലങ്കോലമാക്കിയ കേസിന് പിന്നാലെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് ക്ലീൻചിറ്റ്. റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് മേധാവി യോഗേഷ്ഗുപ്ത സർക്കാറിന് സമർപ്പിച്ചു. പൂരം അലങ്കോലമാക്കിയ കേസിൽ ക്രൈംബ്രാഞ്ച് നേരത്തേ ക്ലീൻചിറ്റ് നൽകിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എ.ഡി.ജി.പിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ
സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തൽ.