പൊന്നാനി:കുടുംബശ്രീയെ ബിനാമി ഇടപാടാക്കി മാറ്റി പുളിക്കൽ കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ നഗരസഭയുടെ കെട്ടിടം അയൽക്കൂട്ടത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അയൽക്കൂട്ടത്തിൽ അംഗമല്ലാത്തവർക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി നഗരസഭാ സെക്രട്ടറിയെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.അയൽക്കൂട്ടത്തിൽ അംഗവും വിധവയുമായവർ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് നഗരസഭ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുള്ളതെന്നാരോപിച്ചാണ് ഉപരോധം.പുളിക്കകടവിലുള്ള നഗരസഭയുടെ കെട്ടിടമാണ് ടെണ്ടർ വിളിക്കാതെയും, വാർഡ് കൗൺസിലറും, അയൽകൂട്ടവും അറിയാതെയും മുൻ വാർഡ് കൗൺസിലറുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് സംരംഭം തുടങ്ങുവാൻ നിയമവിരുദ്ധമായ തീരുമാനം നഗരസഭയും കുടുംബശ്രീയും ചേർന്ന് എടുത്തതെന്നാണ് ആരോപണം.നിയമവിരുദ്ധ തീരുമാനം നഗരസഭ പിൻവലിച്ചില്ലെങ്കിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, പ്രിയങ്ക വേലായുധൻ, ശ്രീകല, സി സോമൻ, പി ടി നാസർ, ഉസ്മാൻ തെയ്യങ്ങാട്, അലി ചെറുവത്തൂർ, ബാലകൃഷ്ണൻ കടവനാട് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.