പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന ആർദ്രം വീട്ടിൽ ജോയിയുടെ മകൻ ആൽബിൻ (14, കരുവാറ്റ സാന്ദ്രാ ജങ്ഷൻ പുണർതം വീട്ടിൽ അനീഷിന്റെ മകൻ അഭിമന്യു (14) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവർ പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയത്. കുളിച്ചുകയറുന്നതിനിടെ കാൽവഴുതി ആറ്റിലേക്ക് വീണുപോയെന്നാണ് പോലീസ് പറയുന്നത്. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ആൽബിൻ തോട്ടപ്പള്ളി മലങ്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അഭിമന്യു കരുവാറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു. ആൽബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം രണ്ടു കൂട്ടുകാരുണ്ടായിരുന്നു. രണ്ടുസംഘങ്ങളായി വന്നവർ ഒരേ കടവിൽ കുളിക്കുകയായിരുന്നു.