ചുറ്റും എപ്പോഴും രണ്ട് പരിചാരകർ.കുളിയും എണ്ണതേപ്പും വ്യായാമവും മുറപോലെ… നാലുനേരം വിഭവസമൃദ്ധ ഭക്ഷണം. പത്തു വയസ്സുകാരൻ ഖുമാൻ ഖലിയെന്ന പോത്തിന്റെ ജീവിതം രാജകീയമാണ്. മുറ ഇനത്തിൽപ്പെട്ട ഇവനെ രണ്ടരവർഷംമുൻപ് പഞ്ചാബിൽനിന്നാണ് കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ള സ്വന്തമാക്കിയത്. അഞ്ച് അടി, ഒൻപത് ഇഞ്ചാണ് ഉയരം. വലുപ്പത്തിലും ഉയരത്തിലും ദക്ഷിണേന്ത്യയിൽ വെല്ലാൻ മറ്റാരുമില്ല.
പഞ്ചാബിലെയും ഹരിയാണയിലെയും പ്രദർശനങ്ങളിൽ ഖുമാന്റെ പേരിപ്പോഴും ചർച്ചയാണ്. റെക്കോഡുകൾ പേരിലാക്കിയ പഞ്ചാബി പോത്ത് കുടുംബത്തിലെ അംഗം. ഇന്ത്യയിലെ പോത്തുപ്രേമികളുടെയും കർഷകരുടെയും സ്വപ്നമായിരുന്ന ഖലി എന്ന പോത്തിന്റെ കുട്ടിയാണ് ഖുമാൻ. അസാധാരണ വളർച്ചയും സൗമ്യസ്വഭാവവുമാണ് ഖുമാൻ ഖലിയെ വ്യത്യസ്തനാക്കുന്നത്.
ഖലിയുടെ വംശപാരമ്പര്യത്തിലെ ഭീമനും ഇവൻ തന്നെയെന്ന് ഷാനവാസ് പറയുന്നു. കേരളത്തിൽ ഖലിയുടെ തലമുറയിൽപ്പെട്ട പോത്തുകൾ ഇല്ലെന്നുതന്നെ പറയാം. മികച്ച പോത്തുകളെ തേടി ഹരിയാണയിലും പഞ്ചാബിലും യാത്രകൾ നടത്തി കിട്ടിയതാണു ഖുമാനെ. മോഹവിലയാണ് നൽകിയത്. പോത്തുപ്രേമിയായ ഷാനവാസിന്റെ ആദ്യത്തെ ‘ഭീമൻ’ അല്ല ഖുമാൻ. കേരളത്തിലെ വലുപ്പമേറിയ പോത്തുകളായ സോനു, സദ്ദാം, ഹുസൈൻ, ഷെയ്ക്ക് എന്നിവയൊക്കെ ഇവിടെയാണ് വളർന്നത്.
ശരീരസംരക്ഷണവും വളർച്ചയും ലക്ഷ്യമാക്കി സമീകൃത ആഹാരമാണ് നൽകുന്നത്. നാലുനേരമാണ് ഭക്ഷണം. ശരീരം തണുപ്പിക്കാൻ ഇടയ്ക്കിടെ കുളിപ്പിക്കും. വ്യായാമം ഉറപ്പാക്കാൻ മൂന്നുനേരം പുരയിടത്തിലൂടെ നടത്തം. ദിവസേന 50 കിലോയോളം പച്ചപ്പുല്ല് നൽകും.
സമീകൃതഭക്ഷണമായി വിവിധ ധാന്യങ്ങളും പിണ്ണാക്കുമാണ് നൽകുന്നത്. പരുത്തിപ്പിണ്ണാക്ക്, ധാന്യപ്പൊടി, വിവിധതരം തവിടുകൾ, കടല എന്നിവയുൾപ്പെടെയാണ് മെനു. രാവിലെ പത്തുകിലോയോളം തീറ്റ നൽകിയാൽ പിന്നീട് തീറ്റയുടെ അളവു കുറയ്ക്കും. തൊലി തിളങ്ങാനായി കുളിപ്പിച്ചശേഷം കടുകെണ്ണ ശരീരമാകെ തേച്ചുപിടിപ്പിക്കും