എടപ്പാൾ:നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വയ്ക്കപ്പെട്ട കാരണവന്മാരാൽ കൈമാറിക്കിട്ടിയ മഹത്തായ ഒരു പാരമ്പര്യ കലയെ, തന്റെ കടമയും,അച്ഛൻ ആലംകോട് കുട്ടൻ നായർ തന്നേക്കൂടി ഏൽപ്പിച്ച കർമവുമയാണ് സന്തോഷ് കുമാർ കാണുന്നത്.പാരമ്പര്യ കലകളെ സംരക്ഷിക്കുന്നത് മടിയോടും പുച്ഛത്തോടും അന്തവിശ്വാസങ്ങളുമായി ബന്ധിപ്പിച്ചും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വേറിട്ട ജീവിതവും കഥയുമായിരിക്കും.കഴിഞ്ഞ ദിവസമാണ് കേരളത്തിൽ അപൂർവമായി,പ്രത്യേകിച്ച് വള്ളുവനാട്ടിൽ മാത്രം നടത്തപ്പെടാറുള്ള ക്ഷേത്ര കലയായ ‘പള്ളിപ്പാന’ അഥവാ ‘പാന,എല്ലാവർഷത്തെയും പോലെ എടപ്പാൾ മൂതൂർ കല്യാണി കാവ് ക്ഷേത്രത്തിൽ നടത്തപ്പെട്ടത്. പക്ഷേ ഇത്തവണ പാനക്ക് നേതൃത്വം നൽകാൻ അച്ഛനും പാന ആശാനുമായ കുട്ടൻ നായരില്ല എന്നത് സന്തോഷിനും മറ്റു സഹപ്രവർത്തകർക്കും വലിയൊരു നഷ്ടം തന്നെയായിരുന്നു.അച്ഛന്റെ വേർപാടിന് ആഴ്ചകൾ മാത്രം പ്രായമെന്നിരിക്കെ,ഇരുപതിനാല് മണിക്കൂർ ഇടവേളകളില്ലാതെ തുടരുന്ന,നാലായിരത്തി നാനൂറ്റി നാല്പത്തിനാല് പദങ്ങളുള്ള, തിരി ഉഴിച്ചിലും പാന പിടുത്തവും പോലുള്ള മനസ്സും ശരീരവും ഒരുമിച്ചു വഴങ്ങേണ്ട ചടങ്ങുകൾ പതറാതെ ചെയ്തത് ക്ഷേത്രം ഭാരവാഹികൾക്കും ഭക്തർക്കും നാട്ടുകാർക്കും ഏറെ സംതൃപ്തി ഉളവാക്കി.പാനക്ക് പശ്ചാത്തലമായി വർഷങ്ങളായി കൊട്ടാറുണ്ടെങ്കിലും ഏതാനും ആഴ്ചകൾക്ക് മുൻപാണ് അദ്ദേഹം തന്റെ അച്ഛന്റെ സാന്നിധ്യത്തിൽ തന്നെ തിരിഉഴിച്ചിൽ അരങ്ങേറ്റം കുറിച്ചത്.കൂടാതെ ഇത്തവണ ഈ മഹത്തായ കല ഇളം തലമുറക്കാരുടെ കയ്യിലും സുരക്ഷിതമെന്ന് ഉറപ്പിക്കുന്ന അവതരണം കൂടിയായപ്പോൾ അത് കണ്ടു നിന്നവർക്ക് പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കി.ഒരുകാലത്ത് സംസ്ഥാന കലോത്സവങ്ങളിൽ പലതവണ ഒന്നാം സ്ഥാനവും വിധി പ്രഖ്യാപനത്തിലെ സ്വാധീനം മൂലം മാറിയ ഒന്നാം സ്ഥാനം ഹൈക്കോടതി ഉത്തരവിലൂടെ വീണ്ടും കൊട്ടി തിരിച്ചു വാങ്ങിയ ചരിത്രവും കൂടാതെ മലമൽക്കാവ് തായമ്പക മത്സരത്തിൽ പലതവണ ഒന്നാം സ്ഥാനക്കാരനും തന്റെ സാന്നിധ്യം കൊണ്ടുമാത്രം എതിരാളികളെ ഭയപ്പെടുത്താൻ കെല്പുമുണ്ടായിരുന്ന ആ അതേ യുവാവാണ് ആലംകോട് സന്തോഷ്‌കുമാർ എന്നറിയുമ്പോൾ അതിൽ ആലംകോട്ട്കാർക്ക് അത്ഭുതമില്ല.ഇന്നും തായമ്പകയിൽ ഭാവ വ്യത്യാസങ്ങളില്ലാതെ പതികാലത്തിൽ തുടങ്ങി ഇരികിടയിൽ അവസാനിക്കുന്ന വലം കയ്യിൽ കോലും ഇടംകൈ വിരലുകളും ചേർത്ത്കൊട്ടി എട്ടക്ഷരത്തിൽ അനായാസം ഗോപുരങ്ങൾ തന്നെ നിർമിക്കുന്ന,ആസ്വാദകന് കേൾക്കാൻ ഇമ്പമുള്ള, ഹൃദയം നിറയ്ക്കുന്ന, കേരളത്തിൽ തന്നെ അപൂർവമായ തായമ്പക ശൈലിയും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്.ഇന്നും ചെണ്ടകൊട്ടിൽ വീറിനും വാശിക്കും ഒട്ടും കുറവില്ലാതെ, പ്രായ,വർണ, ലിംഗ,മത വ്യത്യാസങ്ങളില്ലാതെ സാമ്പത്തിക ലാഭങ്ങൾ നോക്കാതെ, സ്വന്തം വീട്ടിലെത്തുന്നവർക്ക് സൗജന്യമായി വാദ്യകല അഭ്യസിപ്പിച്ചും,വർഷങ്ങളായി അച്ഛൻ കുട്ടൻ നായർ തന്നെ ഏല്പിച്ച, അദ്ദേഹം സ്ഥിരം അടിയന്തിരക്കാരനായിരുന്ന നിരവധി ക്ഷേത്രങ്ങളിലെ മേള പ്രമാണം ഏറ്റെടുത്തുനടത്തിയും സൗമ്യമായി ജീവിതം തുടരുകയാണ് അനേകം ശിഷ്യസമ്പത്തുള്ള സന്തോഷ്കുമാർ.അച്ഛൻ കുട്ടൻ നായർ ഇല്ലാതെ മൂതൂർ കല്യാണി കാവിൽ ഇന്ന് പാന അവതരിപ്പിച്ച് നാട്ടുകാരേയും ഭക്തരേയും ഭക്തിയിലാഴ്ത്തി സന്തോഷ്കുമാറും സംഘവും മടങ്ങി.കുട്ടൻ നായരുടെ മൂത്ത മകൻ ആലങ്കോട് മണികണ്ഠൻ ശിഷ്യൻമാരായ ആലങ്കോട് രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഗിരീശൻ, വേണു, ഉണ്ണികൃഷ്ണൻ വെളിച്ചപ്പാട്,വത്സലൻ തണ്ണീർക്കോട് തുടങ്ങിയവരാണ് പാന സംഘത്തിൽ ഉണ്ടായിരുന്നത്