കണ്ണൂർ: മുഖ സൗന്ദര്യം വർധിപ്പിക്കാനുള്ള ഫെയ്സ് ലിഫ്റ്റിങ് ചികിത്സയെ തുടർന്ന് മോഡലിങ് രംഗത്തുള്ള യുവതിയ്ക്ക് പാർശ്വഫലങ്ങളുണ്ടായെന്ന് പരാതി. മലപ്പുറം സ്വദേശിയായ മുപ്പത്തിയേഴുകാരിയുടെ പരാതിയിൽ കണ്ണൂർ പയ്യന്നൂരിലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.സ്കിൻ ആൻഡ് ഹെയർ ക്ലിനിക് പ്ലാസ്റ്റിക് സർജൻ എന്ന പരസ്യം സാമൂഹികമാധ്യമത്തിലൂടെ ശ്രദ്ധയിൽപെെട്ടതോടെയാണ് യുവതി പയ്യന്നൂരിലെ ക്ലിനിക്കിൽ എത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം നവംബർ 27, ഡിസംബർ 16 തീയതികളിൽ യുവതി ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയ ആയെന്നും പരാതിയിൽ പറയുന്നു. പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും തുടർചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്.ഡോക്ടർ ചികിത്സയ്ക്കുവേണ്ടി വാങ്ങി 50,000 രൂപ തിരിച്ച് നൽകിയില്ല. മുഖത്തുണ്ടായ പാർശ്വഫലങ്ങൾ കാരണം തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പരാതിയിൽ പറയുന്നുണ്ട്.