കൊച്ചി: മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് സാമ്പത്തികമായി ലാഭമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ 13,13,400 രൂപ വരുമാനം ലഭിച്ചെന്നും മന്ത്രി അറിയിച്ചു. എറണാകുളം ഗോശ്രീ ബസുകളുടെ നഗരപ്രവേശനം ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസി ജീവനക്കാരാണ് ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിയുടെ നഷ്ടം കുറയ്ക്കാനും ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം നൽകാനും ഉടൻ സാധിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.അനുവദിച്ചിരിക്കുന്ന ബസുകൾ വിജയകരമായി ഉപയോഗപ്പെടുത്തിയാൽ കൂടുതൽ ബസുകൾ വൈപ്പിനിലേക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് സർവീസ്.