കോട്ടയം: യുവാവിനെ കിണറ്റിൽ തള്ളിയിട്ട് ലഹരിയ്ക്ക് അടിമയായ യുവാവ്. കോട്ടയം കുറുവിലങ്ങാടാണ് സംഭവം. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ് കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫയർ ഫോഴ്സ് എത്തിയാണ് ജോൺസനെ കരയിൽ കയറ്റിയത്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം, ലഹരി കേസുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിലായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്നതിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ. കഴിഞ്ഞ 24 ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് മൊത്ത വിതരണക്കാരൻ പിടിയിലായത്. ബംഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ. ഇന്ന് കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് ഒന്നരക്കിലോ എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസില്‍ മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ(27)ന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ജനുവരിയില്‍ മട്ടാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഒമാനില്‍ അഞ്ചു വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്.