മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ അതിരപ്പിള്ളിയില്‍ നിന്നും കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. അതിരപ്പിള്ളിയില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് ആനയെ രണ്ടുമാസത്തെ ചികില്‍സയ്ക്കായി കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ചത്. മസ്തകത്തിലെ മുറിവിലൂടെയായിരുന്നു ആന ശ്വസിച്ചിരുന്നതെന്ന് പരിപാലിച്ച ഡോക്ടര്‍ ബിനോയ് സി.ബാബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുറിവ് തുമ്പിക്കൈയിലേക്ക് കൂടി വ്യാപിച്ചിരുന്നതിനാല്‍ വെള്ളം കുടിക്കാനും ആന പ്രയാസപ്പെട്ടിരുന്നു. മസ്തകത്തിലെ മുറിവില്‍ അണുബാധയുമുണ്ടായി. വേദന അസഹ്യമാകുമ്പോള്‍ മുറിവില്‍ ആന സ്വയം ചെളിവാരിപ്പൊത്തിയതാണ് അണുബാധയുണ്ടാക്കിയത്. ബുധനാഴ്ച രാത്രി മുതൽ ആന തീറ്റ എടുത്തു തുടങ്ങിയിരുന്നു. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. വൈകിട്ട് മസ്തകത്തിലെ പരിക്കിൽ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ.