അമൃത്സർ: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം സി-17 പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങി. ടെക്സസിലെ സാൻ ആന്റോണിയോ വിമാനത്താളവത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരിൽ അധികവുമെന്നാണ് റിപ്പോർട്ടുകൾ.അമൃത്സർ വിമാനത്താവളത്തിൽ എത്തുന്ന ആളുകളുടെ രേഖകൾ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിരുന്നു. ആവശ്യമായി പരിശോധനങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തിൽ നിന്ന് പോകാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈനിക വിമാനമായ സി-17 യിലാണ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ അയച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാൻ ആന്റോണിയോ വിമാനത്താവളത്തിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതിൽ അമേരിക്കയിൽനിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി പല രാജ്യങ്ങളിൽ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാൾഡ് ട്രംപ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്. ഇതിൽ നാലു വിമാനങ്ങൾ ഗ്വാട്ടിമാലയിൽ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ അധികൃതർ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാൽ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.