നർമം മൂലധനമാക്കിയ കൂട്ടുകുടുംബത്തിൽനിന്നു 3 സൂപ്പർ ഹിറ്റ് സംവിധായകർ. 3 പേരും ചിരിയുടെ രാജാക്കന്മാർ. സിദ്ദിഖ്, റാഫി, ഷാഫി എന്നീ പേരുകൾ സിനിമയോടൊപ്പം കാണുമ്പോഴേ പ്രേക്ഷകർക്കറിയാം അതിൽ ചിരിക്കുള്ള വക യഥേഷ്ടമുണ്ടെന്ന്. സഹോദരന്മാരായ റാഫിയുടെയും ഷാഫിയുടെയും അമ്മാവനായ സംവിധായകൻ സിദ്ദിഖാണ് കലാരംഗത്തേക്കും സിനിമയിലേക്കും 2 പേർക്കും വഴികാട്ടി. സംവിധായകർക്കു പുറമേ ഒരു നിർമാതാവും കുടുംബത്തിൽ നിന്ന് ഉണ്ടായിരുന്നു. ‘കാബൂളിവാല’ ഉൾപ്പെടെയുള്ള സിനിമകൾ നിർമിച്ച കാവ്യചന്ദ്രിക അസീസ്; സിദ്ദിഖിന്റെ പിതൃസഹോദരൻ
ഒരുകാലത്ത് കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ എല്ലാവരും ഒന്നിച്ചായിരുന്നു താമസം. ചിരിയുടെ ആ തറവാട്ടിൽ കാരണവൻമാരെല്ലാം ചിരിയുടെ ആശാന്മാർ. ആ ചിരിക്കൂട്ടത്തിൽനിന്നു സിദ്ദിഖ് വിടപറഞ്ഞത് 2023 ൽ ആണ്; ഇപ്പോൾ ഷാഫിയും.
റാഫിയുടെയും ഷാഫിയുടെയും അമ്മയും സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ വിളിച്ചിരുന്നത് ‘അണ്ണാ’യെന്ന്. കൂട്ടുകുടുംബകാലത്ത് സിദ്ദിഖിന്റെ സഹോദരങ്ങൾ വിളിക്കുന്നതുകേട്ട് തുടങ്ങിയ ശീലം. ആ കൂട്ടുകുടുംബത്തിൽ ഗൗരവമുള്ള കാര്യങ്ങൾപോലും അവതരിപ്പിച്ചിരുന്നതു ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്.
ആരെയെങ്കിലും വിമർശിക്കുന്നെങ്കിൽ അയാളെപ്പോലും ചിരിപ്പിക്കുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ കഴിയുന്ന പാരമ്പര്യമാണു 3 പേർക്കും സിനിമയിലും കരുത്തായത്. ഒരു സിനിമാക്കമ്പനി പോലെ കറുപ്പുനൂപ്പിൽ തറവാടിന്റെ മുറ്റത്തിരുന്ന് കഥയുടെ രസച്ചരടു കോർത്ത പലരും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. കൊച്ചിൻ ഹനീഫയും സിദ്ദിഖും ലാലും അവരെ കേട്ടിരുന്ന റാഫിയും ഷാഫിയുമെല്ലാം ഒഴുകിയെത്തിയതു സിനിമയുടെ വഴിയേതന്നെ.