വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. മന്ത്രി ഒ ആർ കേളു സംഭവസ്ഥലത്തെത്തി. മന്ത്രിയെ നാട്ടുകാർ തടഞ്ഞുവച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നും പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതിനാൽത്തന്നെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് സംഭവമുണ്ടായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ പ്രതികരിച്ചു.
പുൽപ്പള്ളി അമരക്കുനി മേഖലയിൽ ദിവസങ്ങളോളം വിറപ്പിച്ച കടുവ കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. എട്ട് വയസോളം പ്രായമുള്ള പെൺ കടുവയാണ് തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കൈക്കടക്കം പരിക്കേറ്റ നിലയിലായിരുന്നു കടുവ.
ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പത്ത് ദിവസത്തിനുശഷമാണ് കൂട്ടിലായത്. എല്ലാ ദിവസവും രാത്രി വൈകിവരെ കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം അമരക്കുനിയിൽ നിന്നായിരുന്നു കടുവ ആടിനെ പിടികൂടിയത്. പിന്നീട് ഇടവിട്ടുള്ള ദിവസങ്ങളിൽ അഞ്ച് ആടുകളെ ഈ പ്രദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ നിന്നും കടുവ പിടികൂടിയിരുന്നു. ഓരോ ദിവസവും വനംവകുപ്പ് കൂടും ക്യാമറകളും മാറ്റി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തൂപ്രയിലെ കൂട്ടിൽ കുടുങ്ങുകയായിരുന്നു.








