ലോകാരോഗ്യ സംഘടനയില്‍ (WHO) നിന്ന് യുഎസിനെ പിന്‍വലിക്കുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റ് അധികം വൈകാതെയായിരുന്നു ഇത്.
ഓ, അതൊരു വലിയ കാര്യമാണെന്ന് ഇതുസംബന്ധിച്ച് ട്രംപ് പ്രതികരിച്ചു. അധികാരമേറ്റ ആദ്യ ദിവസം തന്നെ അദ്ദേഹം ഒപ്പുവച്ച ഡസന്‍ കണക്കിന് എക്‌സിക്യൂട്ടീവ് നടപടികളില്‍ ഒന്നാണ് ഡബ്ല്യുഎച്ച്ഒ പിന്മാറ്റം. ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ ട്രംപ് ഉത്തരവിട്ടത്. കൊവിഡ് കാലത്ത് ഭരണാധികാരിയായിരിക്കെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അധികാരത്തിൽ വന്ന ജോ ബൈഡന്‍ ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.കൊവിഡ്-19 നെ ഡബ്ല്യുഎച്ച്ഒ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ചാണ് അന്ന് പിന്മാറിയിരുന്നത്. കൊവിഡ് വിഷയത്തിൽ അമേരിക്കയെ ഡബ്ല്യുഎച്ച്ഒ മോശമാക്കിയെന്ന ആരോപണമാണ് ട്രംപ് ഉയർത്തിയത്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ഡബ്ല്യുഎച്ച്ഒയ്ക്കുള്ള ധനസഹായവും അമേരിക്ക നിർത്തലാക്കും. സംഘടനയുടെ വാര്‍ഷിക ബജറ്റ് 6.8 ബില്യണ്‍ ഡോളറാണ്. 2023-ല്‍ ഏജന്‍സിയുടെ ബജറ്റിന്റെ അഞ്ചിലൊന്ന് സംഭാവന ചെയ്തത് അമേരിക്കയായിരുന്നു.