പരസ്യമദ്യപാനവും ലഹരി ഉപയോഗവും തടയാൻ ശ്രമിച്ച സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല വെട്ടൂർ സ്വദേശികളായ ഹായിസ് ,നൂഹു, സെയ്ദാലി,ജസിം എന്നിവർ ആണ് പിടിയിലായത്. സിപിഐ എം വെട്ടൂർ പെരുമം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ ചരുവിളവീട്ടിൽ ഷാജഹാനെ (65)യാണ് ചൊവ്വ രാത്രി 8.30ന് അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയുടെ പരിസരത്ത് യുവാക്കളുടെ മദ്യപാനം പതിവായിരുന്നു. ഇതിനെതിരെ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ചൊവ്വ പകൽ മൂന്നംഗസംഘം വെട്ടൂർ പള്ളിക്കുസമീപം സ്വകാര്യ വസ്‌തുവിൽ ഷെഡ് കെട്ടി അതിനുള്ളിലിരുന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചത് ഷാജഹാൻ വിലക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്‌തിരുന്നു. വർക്കല പൊലീസ് എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഷെഡ് അഴിച്ച് മാറ്റി. 2 ബൈക്കുകളും ലഹരി വസ്‌തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു. ചൊവ്വ രാത്രി നിസ്‌കാരം കഴിഞ്ഞ് ബന്ധുവായ റഹ്‌മാന്റെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് വീഴ്‌ത്തി. തുടർന്ന് വടിവാളും ഇരുമ്പ് കമ്പിയുമായി രണ്ടുപേരെയും മാരകമായി ആക്രമിച്ചു. റഹ്മാന്റെ ഇടത് കൈ അടിച്ചൊടിച്ചു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 12ന് മരിച്ചു









