അയൽവാസിയെ നായയെ വിട്ടു കടിപ്പിച്ച കേസിൽ ഒളിവില്‍ പോയ പ്രതി പിടിയില്‍. കഠിനംകുളം ചിറയ്ക്കൽ ചെറുവിളാകം വീട്ടിൽ ഇരുപത്തറുകാരനായ കമ്രാന്‍ എന്ന് വിളിപ്പേരുള്ള സമീറാണ് പോലീസ് പിടിയിലായത്. കഠിനംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ നാല് ദിവസമായി ഒളിവില്‍ കഴിയുന്ന പ്രതി ചാന്നാങ്കരയില്‍ വച്ചാണ് പിടിയിലായത്. വധശ്രമ കേസിൽ അടക്കം പ്രതിയാണ് സമീർ.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഠിനംകുളം ചിറയ്ക്കല്‍ താമസിക്കുന്ന സക്കീർ (32) ആണ് നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ സമീപത്തുനിന്ന അതിഥി തൊഴിലാളിക്കും കടിയേറ്റിരുന്നു. സഫീര്‍ നായയുമായി വീടിനു സമീപത്തുകൂടി നടക്കുമ്പോള്‍ വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതിനാല്‍ നായയെ സുരക്ഷിതമല്ലാതെ കൊണ്ടുപോകരുതെന്നു സക്കീര്‍ വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിച്ചു എന്നാണ് പരാതി. നായയുടെ ആക്രമണത്തിൽ സക്കീറിന്റെ മുതുകിലാണ് പരിക്കേറ്റത്.സംഭവത്തിൽ സക്കീര്‍ കഠിനംകുളം പോലീസിൽ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതി സക്കീറിന്റെ വീടിനു മുന്നില്‍ എത്തി കൈയില്‍ കരുതിയ പെട്രോള്‍ തറയില്‍ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു .ശേഷം ഒളിവിൽ പോയ പ്രതിയെയാണു് പോലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.മുൻപ് ലഹരി വസ്തു വില്‍പന കേസില്‍ ജയിലില്‍ ആയ സമീർ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.











