ഗുരുവായൂർ: ഒടുവിൽ ആകാത്തിരിപ്പവസാനിക്കുകയാണ്. ഗുരുവായൂർക്ഷേത്രനടയിൽ വിവാഹരജിസ്ട്രേഷൻ കേന്ദ്രം 20- ന് തുറക്കും.നടയിൽ താലികെട്ടിയാൽ വിവാഹം രജിസ്റ്റർചെയ്യാൻ ഇനി നഗരസഭാ ഓഫീസിലേക്കു പോകേണ്ടാ. കല്യാണമണ്ഡപങ്ങൾക്കു തൊട്ടു കിഴക്കാണ് ഗുരുവായൂർ നഗരസഭയും ഗുരുവായൂർ ദേവസ്വവും ചേർന്ന് രജിസ്ട്രേഷൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാലിന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.വരനും വധുവിനും ബന്ധുക്കൾക്കും വിശ്രമിക്കാനുള്ള സൗകര്യമുണ്ട്.രണ്ടു ജീവനക്കാരുണ്ടാകും.ഞായറാഴ്ചകളിലും മറ്റ് പൊതു അവധിദിവസങ്ങളിലും പ്രവർത്തിക്കും. രജിസ്ട്രേഷനാവശ്യമായ രേഖകൾ കൈവശമുണ്ടാകണം. ഗുരുവായൂരിൽ രാവിലെ അഞ്ചു മുതൽ കല്യാണങ്ങൾ നടക്കുന്നുണ്ട്. നഗരസഭാ ഓഫീസിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നത് രാവിലെ പത്തിനാണ്. എന്നാൽ, വിവാഹസംഘങ്ങളുടെ സൗകര്യാർഥം ക്ഷേത്രനടയിലെ രജിസ്ട്രേഷൻ കൗണ്ടർ രാവിലെ ആറര മുതൽ പ്രവർത്തിപ്പിക്കാനാകുമോയെന്ന കാര്യം ആലോചിക്കുമെന്ന് നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു.










