പുഷ്പ 2 പ്രദർശനത്തിനിടെ അല്ലു അർജുൻ തീയേറ്ററിലെത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ശ്രീതേജ് എന്ന ഒമ്പതുവയസ്സുകാരന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുമെന്ന് നടൻ അല്ലു അർജുൻ. അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ ആഘോഷം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്. ‘ദൗർഭാഗ്യകരമായ സംഭവത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിലായ ശ്രീതേജിന് ഒപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങളുള്ളതുകൊണ്ട് ആ കുട്ടിയേയോ കുടുംബത്തേയോ ഇപ്പോൾ സന്ദർശിക്കുന്നില്ല. എന്റെ പ്രാർഥന എപ്പോഴും അവർക്കൊപ്പമുണ്ട്. അവരുടെ കുടുംബത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു.’ കുട്ടിയേയും കുടുംബത്തേയും ഉടൻ സന്ദർശിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഡിസംബർ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയർ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ദിൽസുഖ്നഗർ സ്വദേശിനിയായ രേവതി(39) ആണ് മരിച്ചത്. ഇവരുടെ ഒമ്പത് വയസുകാരനായ മകൻ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്തിരുന്നു. യുവതിയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം. സംഭവത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഉത്തരവ് വൈകിയെത്തിയ പശ്ചാത്തലത്തിൽ അല്ലുവിന് ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്നു. ശനിയാഴ്ച്ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാൻ വൻ ആരാധകക്കൂട്ടം കാത്തുനിന്നിരുന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും കുഞ്ഞുങ്ങളും സഹോദരനും സ്വീകരിച്ചത്.