പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് പശ്ചിമബംഗാള്‍ സ്വദേശിയെന്ന് കണ്ടെത്തല്‍. ഭാര്യയെയും മകളെയും ആണ് പ്രതി കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയില്‍ ഒഴുക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് ശേഷം പശ്ചിമബംഗാളിലേക്ക് കടന്നെന്നും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്.
ഇന്നലെയായിരുന്നു അട്ടപ്പാടി പുതൂരിലെ ചീരക്കടവില്‍ ഭവാനിപ്പുഴയോരത്ത് ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആദ്യ ചാക്ക് തുറന്നപ്പോള്‍ ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ക്ക് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങള്‍ എത്തിച്ച ചാക്കായിരുന്നു ഇത്.







