കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം സഞ്ചരിച്ച കാറുകൾ സി.പി.എം. പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കാർ ഡ്രൈവർമാർക്ക് ഇ.ഡി. നഷ്ടപരിഹാരം നൽകി. രണ്ടുലക്ഷം രൂപയിലേറെയാണ് വെള്ളിയാഴ്ച ഇ.ഡി. കൊച്ചി ഓഫീസ് മൂന്ന് കാർഡ്രൈവർമാരുടെയും അക്കൗണ്ടിലേക്ക് കൈമാറിയത്.ആക്രമണത്തിൽ പരിക്കേറ്റ ശ്രീകാര്യം സ്വദേശിയായ ഡ്രൈവർ ശ്യാംരാജ് വെള്ളിയാഴ്ച കൊച്ചി ഓഫീസിലെത്തിയിരുന്നു.
പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എൽ. കമ്പനിയും തമ്മിലുള്ള ദുരൂഹപണമിടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി. പരിശോധന. ഉദ്യോഗസ്ഥസംഘം മടങ്ങുമ്പോഴായിരുന്നു ആക്രമണം.
വാടകയ്ക്കെടുത്ത മൂന്നു കാറുകളിലാണ് സംഘം റെയ്ഡിനെത്തിയത്. ശ്യാംരാജിന്റെ കാറിനാണ് കാര്യമായ കേടുപാടുണ്ടായത്. ഇൻഷുറൻസ് തുക ലഭിക്കാത്തതിനാൽ കാർ നന്നാക്കാൻ ചെലവായ 1.75 ലക്ഷം രൂപയും ശ്യാംരാജിന് നൽകി. തിരുമല സ്വദേശി ലാൽ ഗോപാലൻ, വള്ളക്കടവ് സ്വദേശി ഷറഫുദ്ദീൻ എന്നിവരുടെ കാറുകൾക്ക് ഇൻഷുറൻസ് തുകയിലധികംവന്ന ചെലവും ഇ.ഡി. കൈമാറി.







