കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപ്പെടുത്തിയ കേസിൽ പത്താംപ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുല്ലയ്ക്കല്‍ വട്ടയ്ക്കാട്ടുശേരി നവാസിനാണ് ജാമ്യം ലഭിച്ചത്. ആരോഗ്യകാരണം മുന്‍നിര്‍ത്തിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ചികിത്സയ്ക്കായി മുപ്പത് ദിവസമാണ് കോടതി അനുവദിച്ചത്. പ്രതി നവാസ് കിടപ്പിലാണെന്ന് നിരീക്ഷിച്ചാണ് നടപടി.
കര്‍ശന വ്യവസ്ഥകളോടെയാണ് ഇടക്കാല ജാമ്യം നല്‍കിയിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. മാവേലിക്കര സെഷന്‍സ് കോടതിയിലാണ് ജാമ്യം നടപ്പാക്കേണ്ടത്. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ഓഗസ്റ്റ് അഞ്ചിന് സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. 2021 ഡിസംബര്‍ 19നായിരുന്നു രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം. നവാസിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കൊലപാതകത്തിനായി രഞ്ജിത് ശ്രീനിവാസന്റെ വീടിന് പുറത്ത് കാവല്‍ നിന്ന സംഘത്തിലാണ് നവാസ് ഉണ്ടായിരുന്നത്. കൊലപാതക ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു നവാസിന്റെ ദൗത്യം. കേസിലെ 15 പ്രതികള്‍ക്കും മാവേലിക്കര സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. 2025 ജൂലൈ 25നായിരുന്നു ശിക്ഷാവിധി. നിരോധിത സംഘടനയായ പോപ്പുല്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ ആയിരുന്നു കേസിലെ പ്രതികള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്.







