പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്യാതെ കാലതാമസം വരുത്തിയ പൊന്നാനി സർവീസ് സഹകരണ ബാങ്കിന്റെ നടപടികളെപ്പറ്റി സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് പൊന്നാനി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപരോധിച്ചു. പെരുന്നാളിന് മുൻപ് തന്നെ പെൻഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ദേശസാൽകൃത ബാങ്കുകൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ചൊവ്വാഴ്ച തന്നെ എത്തുകയും ചെയ്തിരുന്നു. പൊന്നാനി സബ് ട്രഷറി ഓഫീസിൽ നിന്നും പൊന്നാനി സഹകരണ ബാങ്കിന് വിവരം അറിയിച്ചിരുന്നുവെങ്കിലും ബാങ്ക് ചെക്ക് നൽകാതെ കാല താമസം വരുത്തിയതാണ് പെൻഷൻ വിതരണം മുടങ്ങുവാൻ കാരണമായത്. സിപിഎം ഭരണത്തിലുള്ള സർവീസ് സഹകരണ ബാങ്ക് ഇടതുപക്ഷ സർക്കാർ ഭരണത്തിലുള്ളപ്പോൾ ഞായറാഴ്ച ദിവസങ്ങളിലും പെൻഷൻ വിതരണം നടത്തിയിരുന്നു.പെരുന്നാൾ ദിവസങ്ങളിലെ രണ്ടു ദിവസത്തെ ബാങ്ക് അവധി പറഞ്ഞ് പെൻഷൻ വിതരണം നീട്ടി കൊണ്ടുപോവുകയാണ് ചെയ്തത്.പത്തുവർഷത്തിനുശേഷം പെരുന്നാളിന് പെൻഷൻ വിതരണം മുടങ്ങി എന്ന് പൊന്നാനി നഗരസഭാ ചെയർപേഴ്സൺ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതും ഗൗരവകരമായ കുറ്റമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പൊന്നാനി താലൂക്കിലെ വിവിധ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ പെരുന്നാളിന് മുൻപ് തന്നെ പെൻഷൻ വിതരണം നടത്തിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാലടി, തവനൂർ, പൊന്നാനി സഹകരണ ബാങ്കുകളിൽ ആണ് പെൻഷൻ വിതരണം സമയത്ത് നൽകാതെ മുടക്കം വരുത്തിയത്. ഇതിനെതിരെ അന്വേഷണം നടത്തുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്യുവാൻ താല്പര്യം കാണിക്കാത്ത സഹകരണ വകുപ്പ് ജില്ലാ ജോയിൻറ് രജിസ്ട്രാർക്കെതിരെ അന്വേഷണം നടത്തണമെന്നും സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ടി കെ അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബീൽ,കെ പി അബ്ദുൽ ജബ്ബാർ, എം അബ്ദുല്ലത്തീഫ്, സി ജാഫർ,എം രാമനാഥൻ, കെ പി സോമൻ,പി ശ്രീകല, എച്ച് കബീർ,പി സക്കീർ, എം കെ റഫീഖ്, എസ് മുസ്തഫ, ബക്കർ എന്നിവർ നേതൃത്വം നൽകി.










