മലപ്പുറം: കോട്ടയ്ക്കലിലും വിഷു ആശംസ പോസ്റ്റർ വിവാദം. ശ്രീകൃഷ്ണന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലാണ് വിവാദം. സംഭവത്തിൽ കോട്ടയ്ക്കൽ പോലീസ് കേസെടുത്തു.ശ്രീകൃഷ്ണന് മുന്നിൽ മന്തിയും ചിക്കനും വിളമ്പിയ ചിത്രം പ്രചരിപ്പിച്ച് മതസൗഹാർദം വ്രണപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. കോട്ടയ്ക്കലിലെ അറേബ്യൻ മജ്‌ലിസ്, റെയ്ദാൻ എന്നീ മന്തിക്കടകൾക്കെതിരേയാണ് പോസ്റ്റർ വിവാദത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസം മലപ്പുറം അങ്ങാടിപ്പുറത്തും നേരത്തേ ആലപ്പുഴ ചേർത്തലയിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. അങ്ങാടിപ്പുറത്തെ ‘യമാമ ഷവായ’ പുറത്തിറക്കിയ പോസ്റ്റർ വിവാദമായതോടെ മങ്കട പോലീസാണ് കേസെടുത്തിരുന്നത്. സ്ഥാപനത്തിന്റെ ഉടമ പൂക്കോട്ടൂർ സ്വദേശി മുസ്തഫ, സഹായംചെയ്ത പൂക്കോട്ടൂർ സ്വദേശി ഷാഹുൽഹമീദ്, ഏറാംതോട് സ്വദേശി മുഹമ്മദ് ഷാഹിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് മൊബൈൽഫോണുകളും ഒരു ടാബും പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.സമാനരീതിയിലുള്ള പോസ്റ്റർ പുറത്തിറക്കിയതിന് ചേർത്തലയിലെ മെഹർ മന്തിക്കടക്കെതിരേയും നേരത്തേ കേസെടുത്തിരുന്നു. ഏപ്രിൽ 17-ന് മന്തിക്കടയുടെ ഉടമകളെ പോലീസ് പിടികൂടുകയുംചെയ്തു.






