കൊച്ചി: എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ ട്വന്റി-20 പാർട്ടിയിൽ നിന്നും തന്റെ പദവിയിൽ നിന്നും രാജിവെച്ചു. പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് നിർണ്ണായക തീരുമാനം. തന്നെ ജയിപ്പിച്ച പ്രസ്ഥാനമാണെങ്കിലും ബിജെപിയുമായുള്ള സഖ്യം തനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് പൂജ പറഞ്ഞു. നേരത്തെ തന്നെ ഈ സഖ്യനീക്കത്തിൽ അവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആ ഘട്ടങ്ങളിലെല്ലാം പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്ന് അവർ ആരോപിച്ചു.ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൂജ ഉന്നയിച്ചിരിക്കുന്നത്. തന്റെ രാജി സന്നദ്ധത അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അവർ പറഞ്ഞു. മുൻപ് രാജി വെച്ച ഒരു മെമ്പർ സ്കൂൾ ബസ് ഇടിച്ച് അപകടത്തിൽപ്പെട്ട കാര്യം സൂചിപ്പിച്ചുകൊണ്ട്, അത്തരമൊരു സാഹചര്യം ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് പറഞ്ഞത് തന്നെ പേടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.പൂജ ജോമോന്റെ രാജി പൂതൃക്ക പഞ്ചായത്ത് ഭരണസമിതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഏഴ് സീറ്റുകൾ വീതം യുഡിഎഫിനും ട്വന്റി-20യ്ക്കും രണ്ട് സീറ്റുകൾ സിപിഎമ്മിനുമാണ് ഈ പഞ്ചായത്തിലുള്ളത്. പൂതൃക്കയിൽ ആദ്യമായി മത്സരിച്ച ട്വന്റി-20 ഏഴ് സീറ്റുകൾ നേടി ഭരണം പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. എന്നാൽ പ്രസിഡന്റ് പദവിയിൽ നിന്നുള്ള പൂജയുടെ രാജി നിലവിലുള്ള ഭരണസമിതിയെ അസ്ഥിരപ്പെടുത്തിയേക്കാം. നിയമസഭാ തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെ നേരിടാനൊരുങ്ങുന്ന ട്വന്റി-20യ്ക്ക് ഈ രാജി വലിയ തിരിച്ചടിയാണ് നൽകുന്നത്. പത്രസമ്മേളനത്തിന് ശേഷം പൂജ ജോമോനെ ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.







