കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചർച്ചകൾ ഉയരുന്നതിനിടെയാണ് താരം തന്റെ നിലപാടറിയിച്ചത്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാൽ ആ പദവി ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ദൂതൻ നേരിട്ട് വന്ന് സംസാരിച്ചതായി ഐ എം വിജയൻ വെളിപ്പെടുത്തി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ഇക്കാര്യം ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.’മൂന്ന് പ്രധാന മുന്നണികളുമായും അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഒരു പ്രത്യേക പാർട്ടിയുടെ മാത്രം ഭാഗമായി നിൽക്കാൻ എനിക്ക് പരിമിതികളുണ്ട്. പി ടി ഉഷയെ പോലെ എം പിയാകാൻ താൽപര്യമുണ്ട്. ഏത് പാര്‍ട്ടി സീറ്റ് നല്‍കിയാലും സ്വീകരിക്കും. എന്നാൽ സ്‌പോര്‍ട്‌സിന്റെ പേരിലായിരിക്കണം. അല്ലാതെ ഒരു പാര്‍ട്ടിക്ക് വേണ്ടി മാത്രം നിൽക്കില്ല. ഒരു പാർട്ടിയുമായും കമ്മിറ്റ്‌മെന്റ്സില്ല.എനിക്ക് ഈയൊരു സ്നേഹം മതി. എനിക്കെല്ലാവരും വേണം. കേരളത്തിനകത്തും പുറത്തുമുള്ള ഫുട്ബോൾ പ്രേമികൾ എന്നെ സ്നേഹിക്കുന്നു’ – ഐ എം വിജയൻ പറഞ്ഞു.








