കാക്കനാട്: കെട്ടിടനമ്പർ അനുവദിക്കുന്നതിന് 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയറായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാർ (40) ആണ് കൊച്ചി വിജിലൻസ് സംഘത്തിന്റെ വലയിൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എറണാകുളം കളക്ടറേറ്റിന് തൊട്ടടുത്താണ് സംഭവം.കൊച്ചി സ്വദേശിയായ ബിസിനസുകാരൻ 16 കോടി ചെലവിൽ കരിമുകളിൽ 55,000 സ്‌ക്വയർഫീറ്റിൽ വലിയ ഗോഡൗൺ നിർമാണം പൂർത്തിയാക്കിയ ശേഷം കെട്ടിട നമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഓവർസിയർ ദീപേഷ് പ്ലാൻ സമർപ്പിച്ചതിൽനിന്ന് വ്യത്യസ്തമായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നൽകാൻ തയ്യാറാകാതെ മടങ്ങി. ഇതിനുശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് കാക്കനാട് വരാൻ പറഞ്ഞു. 20 ലക്ഷം രൂപ നൽകിയാൽ കെട്ടിടനമ്പർ ഇടാമെന്നായിരുന്നു വാഗ്ദാനം. പലതവണ നടത്തിയ വിലപേശലിനൊടുവിൽ 15 ലക്ഷത്തിൽ ഉറപ്പിച്ചു.കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കളക്ടറേറ്റിനടുത്ത് വരാൻ പറഞ്ഞു. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പത്തുലക്ഷം ചെക്കായും ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചിരുന്നു. തുടർന്ന് നോട്ടിലും ചെക്കിലും വിജിലൻസ് രാസപൊടി തളിച്ചശേഷം കൈമാറി. കാറിലെത്തിയ രൂപേഷ് പരാതിക്കാരനെ വണ്ടിയിൽ കയറ്റി, പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം കാറിലിരുന്ന് ലാപ്ടോപ്പിലൂടെ കെട്ടിടനമ്പർ അനുവദിക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് ഡിവൈ.എസ്.പി. ടി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽനിന്ന് ദീപേഷിനെ പിടികൂടി. കാറിൽനിന്ന് ഓടാൻ ശ്രമിച്ചെങ്കിലും നിരവധി ഉദ്യോഗസ്ഥർ വണ്ടി വളഞ്ഞാണ് കീഴ്പ്പെടുത്തിയത്.










